Leader Page
ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമായ തെരഞ്ഞെടുപ്പിനു കളം മുറുകി. രാഷ്ട്രീയ യുദ്ധക്കളത്തില്‍ പോരാളികള്‍ നിറഞ്ഞു. ഏറ്റവും കുറഞ്ഞ സമയത്തില്‍ പ്രചാരണവും വോട്ടെടുപ്പും പൂര്‍ത്തിയാക്കുന്ന തെരഞ്ഞെടുപ്പ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലുള്ള തെരഞ്ഞെടുപ്പു പ്രചാരണമില്ല. പഴയകാല രീതികള്‍ വിട്ട് പ്രഫഷണല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും നേതാക്കളുടെ ബ്രാന്‍ഡിംഗും ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുമെല്ലാം സജീവമാണ്.
നിര്‍മിതബുദ്ധിയെന്ന എഐയുടെ കാലത്തും പത്ര, ടെലിവിഷന്‍ മാധ്യമങ്ങള്‍ തന്നെയാണു സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാന ആശ്രയം. പഴയകാല ചുവരെഴുത്തുകളും പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും ഇപ്പോഴും കളം നിറയ്ക്കുന്നുണ്ട്. മൈക്ക് അനൗണ്‍സ്മെന്റുകള്‍ മാത്രമുണ്ടായിരുന്ന കാലം മാറി റോഡ് ഷോകള്‍ ഒഴിവാക്കാനാകാത്തതായി.
നിര്ണായകമീ ജനവിധി
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായകമാണ്. അഞ്ചിടങ്ങളിലും വോട്ടെടുപ്പ് ഏപ്രിലില്‍ ആണ്. ജനവിധി അറിയാന്‍ മേയ് നാലു വരെ കാത്തിരിക്കേണ്ടിവരും. കേരളത്തിലും പുതുച്ചേരിയിലും ആസാമിലും തിങ്കളാഴ്ചയാണു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സ്ഥാനാര്ഥികളാരെന്നു വ്യക്തമായതോടെ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരം ആവേശകരമായി.
പ്രചാരണത്തിനു സമയം തീരെയില്ലെന്നതടക്കം തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളോട് കോണ്‍ഗ്രസിനും സിപിഎമ്മിനും അതൃപ്തിയുണ്ട്. ഏപ്രില്‍ ഒമ്പതിനാണു മൂന്നിടത്തും വോട്ടെടുപ്പ്, തമിഴ്നാട്ടില്‍ ഏപ്രില്‍ 23നും. എട്ടു ഘട്ടങ്ങളായി 2021ല്‍ തെരഞ്ഞെടുപ്പു നടന്ന പശ്ചിമബംഗാളില്‍ ഇക്കുറി രണ്ടു ഘട്ടങ്ങളേയുള്ളൂ. ഏപ്രില്‍ 23, 29 തീയതികളിലാണു ബംഗാളില്‍ പോളിംഗ്. വിവാദ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നിലും മുന്നണികളും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തൃപ്തരല്ല.
ആയുധമാക്കി എസ്ഐആര്‍
എസ്ഐആറിനെതിരേ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പട ഇപ്പോഴും ശമിച്ചിട്ടില്ല. കേരളത്തിലും പ്രശ്നങ്ങളുണ്ട്. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അസാധാരണമായ എണ്ണം വോട്ടര്‍മാരെയാണു നീക്കിയത്. മൗലികാവകാശമായ വോട്ടവകാശം നഷ്ടമായവര്‍ നിരവധിയാണ്. ബംഗാളില്‍ 60 ലക്ഷത്തിലധികം വോട്ടര്‍മാരെയാണു നീക്കുന്നത്. എസ്ഐആര്‍ സമയത്തുണ്ടായ അപാകതകള്‍ക്കും പൊരുത്തക്കേടുകള്‍ക്കും തൃപ്തികരമായ വിശദീകരണങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിട്ടില്ല.
കേരളത്തിലെ എന്‍ഡിഎയില്‍ ചേര്‍ന്ന ട്വന്റി 20 പാര്‍ട്ടിയുടെ രണ്ടു വനിതാ സ്ഥാനാര്ഥികള്ക്കടക്കം എസ്ഐആറില്‍ വോട്ട് നഷ്ടമായവര്‍ക്കു നീതി നിഷേധിക്കപ്പെട്ടു. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ രണ്ടു സിനിമാ താരങ്ങള്‍ക്കും മത്സരിക്കാനായില്ല. വിവാഹിതരായ സ്ത്രീകള്‍ മുതല്‍ പ്രവാസികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ വരെ അര്‍ഹരായവര്‍ക്കും വോട്ട് നിഷേധിക്കപ്പെട്ടു.
അവിശ്വാസത്തില്‍ ഗ്യാനേഷ്
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിനു പ്രതിപക്ഷ എംപിമാര്‍ നല്കിയ നോട്ടീസ് നിലവിലിരിക്കെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തുന്നത്. രണ്ടു വര്‍ഷം മുമ്പെങ്കിലും നടപ്പാക്കേണ്ടിയിരുന്ന വോട്ടര്‍പട്ടിക പരിഷ്കരണം തെരക്കിട്ടു നടപ്പാക്കിയതില്‍ ക്രമക്കേടുകളും അനീതിയും ഉണ്ടെന്നു പ്രതിപക്ഷം കരുതുന്നു. ബിജെപിക്ക് അനുകൂലമായി കമ്മീഷന് പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണം ശക്തമാണ്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളെ കോടതികളില്‍ ചോദ്യംചെയ്യുന്നതു വിലക്കിക്കൊണ്ടു പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ പ്രത്യേക നിയമം പാസാക്കിയതോടെ, കമ്മീഷന്റെ നിഷ്പക്ഷതയുടെ മുഖംമൂടി അഴിഞ്ഞുവീണു. ഗ്യാനേഷ് ഉള്‍പ്പെടെ മൂന്നു കമ്മീഷണര്‍മാരുടെയും നിയമന സമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കാനും പ്രത്യേക നിയമം പാസാക്കിയതു ജനാധിപത്യ, ധര്‍മ പരിപാലനത്തിനാകില്ല! മോദിയും അമിത് ഷായും തെരഞ്ഞെടുത്ത കമ്മീഷണര്‍മാര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന വിചാരിക്കുന്നതുപോലും മണ്ടത്തരമാണ്. പോളിംഗ് ബൂത്തുകളിലെ സിസിടിവി, വീഡിയോ അടക്കമുള്ള തെളിവുകള്‍ 45 ദിവസം കഴിഞ്ഞാലുടന്‍ നശിപ്പിക്കുന്നതിലും സംശയങ്ങളേറെ.
ആസാമില്‍ ഹാട്രിക് ജയം?
അഞ്ചു സംസ്ഥാനങ്ങളില്‍ ആസാം ഒഴികെ നാലിടത്തും ബിജെപിക്കു താരതമ്യേന ശക്തി കുറവാണ്. അഞ്ചു സംസ്ഥാനങ്ങളിലുമായി 17.4 കോടി ആളുകള്‍ വോട്ടര്‍മാരുണ്ട്. കേരളത്തോടൊപ്പം വോട്ടെടുപ്പു നടക്കുന്ന ആസാമില്‍ ബിജെപിയുടെ ഹിമന്ത ബിശ്വ ശര്‍മയുടെ സര്‍ക്കാര്‍ ഹാട്രിക് വിജയത്തിനാണു ഒരുങ്ങുന്നത്. ഗൗരവ് ഗൊഗോയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തൊട്ടടുത്തുണ്ടെങ്കിലും വിജയം സ്വന്തമാക്കുക ദുഷ്കരമാകും.
കോണ്‍ഗ്രസ് എംപി പ്രദ്യുത് ബോര്ഡലോയി മുതല്‍ പിസിസി അധ്യക്ഷനായിരുന്ന ഭൂപന്‍ കുമാര്‍ ബോറ വരെയുള്ളവരുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം സൂചനയാകും. ആസാമിലെ 126 അംഗ സഭയില്‍ ഭൂരിപക്ഷം നേടാന്‍ നരേന്ദ്ര മോദിയുടെയും ഹിമന്ത ശര്‍മയുടെയും നേതൃത്വവും എസ്ഐആര്‍ അടക്കമുള്ള നടപടികളും ബിജെപിക്കു സഹായകമായേക്കും.
മമതയ്ക്കു വെല്ലുവിളി!
പശ്ചിമബംഗാളില്‍ തുടര്‍ച്ചയായ നാലാം ഭരണത്തിനാണു മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കോപ്പു കൂട്ടുന്നത്. എന്നാല്‍, 294 അംഗ നിയമസഭയില്‍ കഴിഞ്ഞ തവണ 77 സീറ്റ് നേടിയ ബിജെപിയും പ്രതീക്ഷയിലാണ്. സിപിഎമ്മും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞതാണു തൃണമൂലിനും ബിജെപിക്കും നേട്ടമായത്. ബംഗാളും ത്രിപുരയും നഷ്ടപ്പെട്ട സിപിഎമ്മിനും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ക്ഷയിച്ച കോണ്‍ഗ്രസിനും കേരളമെന്ന തുരുത്തെങ്കിലും പിടിക്കുകയെന്നതു നിലനില്പിന്റെ പ്രശ്നമാണ്.
പുതുച്ചേരിയില്‍ മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ ഓള് ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളുടെ സര്‍ക്കാരിനെ താഴെയിറക്കാമെന്ന മോഹത്തിലാണ് കോണ്‍ഗ്രസ്, ഡിഎംകെ, സിപിഐ സഖ്യം. സംസ്ഥാനത്തെ 30 സീറ്റുകളിലും ഇരുമുന്നണികളും നേരിട്ടുള്ള പോരാട്ടത്തിലാണ്. ചെറുസംസ്ഥാനമെങ്കിലും പുതുച്ചേരിയില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞാല്‍ അതും ഉത്തേജനമാകും.
തമിഴകത്ത് വാശിയേറെ
തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയെ താഴെയിറക്കാന്‍ അണ്ണാ ഡിഎംകെയ്ക്കു കഴിയുമോയെന്നതാണു ചോദ്യം. മുന്‍ മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, ബിജെപി, പിഎംകെ സഖ്യത്തിനു 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ അദ്ഭുതപ്പെടാനില്ല. കേരളത്തില്‍ പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും അതിര്‍ത്തി കടന്നാല്‍ ഭായി ഭായി ആണ്.
സിനിമാതാരം വിജയ്യുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പിടിക്കുന്ന വോട്ടുകളും സീറ്റുകളുമാകും നിര്‍ണായകം. ടിവികെ 15 ശതമാനം വോട്ടുകള്‍ പിടിച്ചാല്‍ ഡിഎംകെ മുന്നണിക്കു ക്ഷീണമാകും. മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്ന മറ്റൊരു പുതിയ പാര്‍ട്ടിയായ സീമന്‍ നേതൃത്വം നല്കുന്ന നാം തമിഴര്‍ കച്ചി (എന്‍ടികെ) നേടുന്ന വോട്ടുകളും പ്രബല മുന്നണികളുടെ ഉറക്കം കെടുത്തും.
Kerala
കൊല്ലം: പത്തനാപുരം എൻഎസ്എസിനുള്ള 300 കോടിയുടെ ആസ്തി തട്ടിയെടുക്കാനുളള നീക്കമാണ് നടക്കുന്നതെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടതിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് എല്ലാ സമുദായവും ഒരു പോലെയാണ്. മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് താന്‍.എന്‍എസ് എസും മറ്റുള്ളവരും ഒരു പോലെയാണ്. ജനാധിപത്യ രീതിയില്‍ വോട്ടിട്ട് തെരഞ്ഞെടുക്കപ്പെട്ടയാളാണ് താൻ. തന്നെ സ്ഥാനത്തു നിന്ന് മാറ്റുമ്പോള്‍ ജനാധിപത്യപരമാണോയെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഏകാധിപതിയൊന്നുമല്ല. അത്തരത്തില്‍ താന്‍ ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ജനങ്ങള്‍ പറയില്ല. ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുത്തയാളാണ് താന്‍. സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനാണ്. എല്ലാസമൂഹത്തിനും തന്നെ വിമര്‍ശിക്കാനും തിരുത്താനും അവകാശമുണ്ട്.
താന്‍ താലൂക്ക് യൂണിയന് ഭാരവാഹിത്വത്തില്‍നിന്ന് രാജിവെയ് ക്കാന്‍ തയാറാണെന്ന് അറിയിച്ചതാണ്. പത്തനാപുരത്ത് എന്‍എസ്എസിനെ ആരെങ്കിലും നയിച്ചാല്‍ മതിയല്ലോ. തനിക്ക് ജീവിക്കാന്‍ ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും താന്‍ ഓടിളക്കി വന്നയാളല്ലെന്നും കെ.ബി. ഗണേഷ്കുമാര് പറഞ്ഞു.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കേ, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളും തലപൊക്കുന്ന സോളാർകേസും തിരിച്ചടിയാകുമോ എന്ന ഭയത്തിൽ ഇടതുമുന്നണി.
ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങൾ ഒരുവിധത്തിൽ ക്ഷമ പറഞ്ഞു തീർത്തെങ്കിലും മന്ത്രി എന്നനിലയിൽ ഗണേഷ്കുമാറിനെതിരേ തീർത്ത കളങ്കം പത്തനാപുരത്തു മാത്രമല്ല, കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ അലയടിക്കുമെന്ന ആശങ്ക എൽഡിഎഫ് മുന്നണിക്കുണ്ട്.
2013ൽ ഭാര്യ ഡോ. യാമിനി തങ്കച്ചി ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങളെത്തുടർന്ന് രാജിവയ്ക്കേണ്ടി വന്ന ചരിത്രമുള്ള ഗണേഷ് കുമാർ 13 വർഷങ്ങൾക്കു ശേഷം ബിന്ദു മേനോനിലൂടെ ആരോപണങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ രാഷ്ട്രീയമായി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.ഇതിനൊടൊപ്പമാണ് സോളാർ കേസും കടന്നുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ സോളാർ ഗൂഢാലോചന കേസ് മാറ്റി വയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ വാദം കൊട്ടാരക്കര കോടതി തള്ളി. സോളാർ കേസിനെ സജീവമായി നിലനിർത്താൻ ഈ ഗൂഢാലോചന ഹർജിക്കു സാധിക്കുമെന്നതും മുന്നണിക്കാണ് പ്രഹരമാകുന്നത്.
പത്തനാപുരം താലൂക്ക് യൂണിയൻ പത്മ കഫേ നിർമാണത്തെച്ചൊല്ലി അടുത്തിടെയുണ്ടായ വിവാദവും സിപിഎം ഇടതു കേന്ദ്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നാലുകോടി വിനിയോഗിച്ചു പത്മ കഫേ നിർമിച്ചുവെന്നതും ഇതിൽ 3.5 കോടി കരാറുകാരനു നൽകിയെന്നതും സംബന്ധിച്ചാണു വിവാദം.
► സോളാർ കുരുക്ക് വീണ്ടും
നിയമസഭ തെരഞ്ഞെടുപ്പിൽ സോളാർകേസ് വീണ്ടും കത്തിപടരുമെന്നുറപ്പാണ്. ഉമ്മൻചാണ്ടിയെ ഗണേഷ്കുമാർ പിന്നിൽനിന്നും കുത്തിയെന്നു ചാണ്ടി ഉമ്മൻ പത്തനാപുരത്തുവന്നു പറഞ്ഞതിനു പിന്നാലെ സോളാർ കേസ് വീണ്ടും രംഗത്തുവന്നു തുടങ്ങി. പിന്നീട് കോടതിയിലെ കേസുമായതോടെ സോളാർകേസ് വീണ്ടും സജീവമാകുകയാണ്.
സോളാര്‍ ഗൂഢാലോചന കേസ് നടപടികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ ഹർജി കൊട്ടാരക്കര ജുഡീഷല്ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരുടെ പേരുകൾ സോളാർപരാതിക്കാരിയെ കൊണ്ടു വീണ്ടും എഴുതി ചേർത്തതാണെന്ന ആരോപണവുമായാണ് കേസ് കത്തിക്കയറുന്നത്. സോളാർപരാതിക്കാരുടെ അഡ്വക്കേറ്റായിരുന്ന അഡ്വ. ഫെനി ബാലകൃഷ്ണൻ പരാതിക്കാരിക്കാരുടെയും ഗണേഷ്കുമാറിന്റെയും ഗൂഢാലോചനയെ കുറിച്ചാണ് കോടതിയിൽ മൊഴി നൽകിയത്.
സോളാർകേസിലെ പരാതിക്കാരി തയാറാക്കിയ 21 പേജുള്ള കത്ത് താൻ അവിടെ വച്ച് കൈപ്പറ്റിയിരുന്നു എന്നും ആ കത്താണ് പിന്നീട് 25 പേജുള്ള കത്താക്കി സോളാർ കമ്മീഷൻ മുമ്പാകെ ഹാജരാക്കിയതെന്നും നാലു പേജുകൾ ഗണേഷ്കുമാറിന്റെയും സഹായികളുടെയും ഗൂഢാലോചനയുടെ ഫലമായി എഴുതി ചേർത്തതാണെന്നും അഡ്വ. ഫെനി ബാലകൃഷ്ണൻ കോടതി മുമ്പാകെ മൊഴി കൊടുത്തിരിക്കുന്നു. അഡ്വ. ഫെനി ബാലകൃഷ്ണന്റെ സാക്ഷി മൊഴിയെ സാധൂകരിക്കുന്ന തരത്തിൽ അന്നത്തെ പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥകുറുപ്പും മൊഴി കൊടുത്തിരുന്നു.
► യാമിനി തങ്കച്ചിയും ബിന്ദുമേനോനും
ഗണേഷ് കുമാറും ഡോ. യാമിനി തങ്കച്ചിയും തമ്മിലുള്ള 19 വർഷം നീണ്ടുനിന്ന ബന്ധം തകർന്നത് കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. ഗണേഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു യുവതിയുടെ ഭർത്താവ് മന്ത്രിമന്ദിരത്തിലെത്തി അദ്ദേഹത്തെ മർദിച്ചുവെന്ന വാർത്തയിൽനിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. തുടർന്നു യാമിനി നടത്തിയ വാർത്താസമ്മേളനം കേരളത്തെ ഒന്നാകെ ഞെട്ടിച്ചു. കഴിഞ്ഞ 16 വർഷമായി താൻ നിരന്തരമായി പീഡിപ്പിക്കപ്പെടുകയാണെന്നും ഗണേഷിന്റെ അവിഹിത ബന്ധങ്ങൾ ചോദ്യംചെയ്തതിനായിരുന്നു മർദനമെന്നും അവർ വെളിപ്പെടുത്തി. ഇതേത്തുടർന്ന് 2013 ഏപ്രിൽ രണ്ടിനു ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു.
യാമിനിയുമായുള്ള വിവാഹമോചനത്തിനു ശേഷം 2014 ജനുവരി 24നാണ് ഗണേഷ് കുമാർ ബിന്ദു മേനോനെ വിവാഹംകഴിക്കുന്നത്. എന്നാൽ ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകളിലൂടെ ഗണേഷ് കുമാർ വീണ്ടും വിവാദത്തിലായി. വാളകത്തെ കുടുംബവീട്ടിൽ അറിയിപ്പില്ലാതെ എത്തിയ താൻ കണ്ട കാഴ്ചകൾ പറയാൻപോലും വയ്യാത്തതാണെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് തന്നെ തടഞ്ഞുവച്ചുവെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും ബിന്ദു ആരോപിച്ചു.
മാപ്പ് പറഞ്ഞു പ്രശ്നം രമ്യതയിലെത്തിയെങ്കിലും ഒരു മന്ത്രിയെന്ന നിലയിൽ ഈ ആരോപണങ്ങൾ അദ്ദേഹത്തെയും ഇടതുപക്ഷ സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഗണേഷ്കുമാറിനെ സംബന്ധിച്ച ചരിത്രം ആവർത്തിക്കുമ്പോൾ അതതുകാലത്തെ മുന്നണികളുടെ നിലപാടുകൾ കൂടി എടുത്തുപറയേണ്ടതുണ്ട്. അന്ന് യുഡിഎഫിനായിരുന്നു പ്രതിസന്ധിയെങ്കിൽ ഇന്ന് അതേ പ്രതിസന്ധി നേരിടുന്നത് എൽഡിഎഫാണ്.
District News
കാസർഗോഡ്: പെരുമാറ്റദൂഷ്യം കൊണ്ട് ജനങ്ങളുടെ മുന്നിൽ സ്വയം നഗ്നനാക്കപ്പെട്ട ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്തുനിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടു. സ്വന്തം സഹധർമിണി തന്നെ ഭർത്താവിന്റെ സംസ്കാരശൂന്യമായ പ്രവൃത്തിക്ക് ദൃക്സാക്ഷിയാകേണ്ടിവന്നതും മന്ത്രിയുടെ നിർദേശപ്രകാരം കൂട്ടാളികളുടെ കൈയേറ്റത്തിന് ഇരയാകേണ്ടി വന്നതും പ്രബുദ്ധകേരളത്തിന് അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് തലം വരെയുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, രമേശൻ കരുവാച്ചേരി, എം.സി പ്രഭാകരൻ, സാജിദ് മൗവ്വൽ, ബി.പി. പ്രദീപ്കുമാർ, മാമുനി വിജയൻ, സോമശേഖര ഷേണി, പി.വി. സുരേഷ്, വി.ആർ. വിദ്യാസാഗർ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ.വി. സുധാകരൻ, ഹരീഷ് പി. നായർ, ധന്യ സുരേഷ്, കെ. ഖാലിദ്, പി. കുഞ്ഞിക്കണ്ണൻ, രാജൻ പെരിയ, തോമസ് മാത്യു, കെ. ബലരാമൻ നമ്പ്യാർ, ഡി.എം.കെ. മുഹമ്മദ്, കെ.വി. വിജയൻ, മഡിയൻ ഉണ്ണികൃഷ്ണൻ, ഉമേശന് വേളൂർ, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഇന്നലെ രാവിലെ 10 മണിക്കു ചേരുന്ന മന്ത്രിസഭായോഗത്തിനു മുമ്പായി ഭാര്യ ബിന്ദുമേനോനുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഒത്തുതീർപ്പാക്കിയിരിക്കണമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അന്ത്യശാസനത്തോടെയാണ് കാര്യങ്ങൾ അതിവേഗം ഒത്തുതീർപ്പിലേക്കു നീങ്ങിയത്.
ഗണേഷ്കുമാറിനെതിരേ ഉയർന്ന സ്ത്രീവിഷയവുമായി ബന്ധപ്പെട്ട പരാതികൾ മുഖ്യമന്ത്രിയുടെ മകളോട് ഉൾപ്പെടെ പറഞ്ഞിട്ടുണ്ടെന്നു ബിന്ദുമേനോൻ മാധ്യമങ്ങളോടു വിശദീകരിച്ചതിനു പിന്നാലെയായിരുന്നു ഗണേഷ് കുമാറിനു മുഖ്യമന്ത്രിയുടെ അന്ത്യശാസനം.
ഇതോടെയാണ് തിങ്കളാഴ്ച രാത്രിതന്നെ പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിക്കാൻ ഇടനിലക്കാർ സജീവമായത്. അടുത്തിടെ സർക്കാരുമായി ബന്ധപ്പെട്ട സുപ്രധാന പദവി ലഭിച്ച കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ഭാരവാഹി ബിന്ദുമേനോന്റെ ബന്ധുക്കളുമായി സംസാരിച്ചു. സഹോദരി ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചാണ് ഒത്തുതീർപ്പ് ഫോർമൂല രൂപീകരിക്കുന്നത്. തുടർന്ന് മന്ത്രി ഗണേഷ്കുമാറും ഇവരുമായി സംസാരിച്ചു. തനിക്കു പറ്റിയ തെറ്റുകൾ ഗണേഷ് കുമാർ ഏറ്റുപറഞ്ഞു.
ഇടനിലക്കാരുടെ നിരന്തരമായ ഇടപെടലിന് ഒടുവിൽ രൂപംകൊണ്ട ഒത്തുതീർപ്പ് ഫോർമുലകളുടെ ഭാഗമായി ഇന്നലെ രാവിലെ ബിന്ദു മേനോനുമായി കെ.ബി. ഗണേഷ്കുമാർ സംസാരിച്ചു. തുടർന്ന് പ്രശ്നങ്ങൾ ഒത്തുതീർപ്പിലായെന്നും എല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്നും അറിയിച്ച് ബിന്ദു മേനോൻ മാധ്യമങ്ങൾക്കു മുന്നിലെത്തി. ഗണേഷിനെ ഏറെ സ്നേഹിക്കുന്നെന്നും ബിന്ദുമേനോൻ പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ 10നു ചേർന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ കെ.ബി. ഗണേഷ്കുമാർ പുറപ്പെടുന്നത്. ഇന്നലെ മന്ത്രിസഭായോഗം നേരിട്ടാണ് ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം നടക്കുന്നതിനു മുമ്പുള്ള മന്ത്രിസഭായോഗമെന്ന നിലയിലാണ് മന്ത്രിമാരെല്ലാം നേരിട്ടു പങ്കെടുക്കാൻ ആവശ്യപ്പെട്ടത്. മന്ത്രിസഭ തുടങ്ങിയ ശേഷമാണ് ഗണേഷ്കുമാർ എത്തിച്ചേർന്നത്.
നിയമപരമായി താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുടുംബ പ്രശ്നങ്ങളാണ് നിലനിന്നിരുന്നതെന്നും ഇതെല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്നും ഇനി താനുമായി ബന്ധപ്പെട്ട ഒരു ആരോപണവും ഉണ്ടാകില്ലെന്നും കെ.ബി. ഗണേഷ്കുമാർ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.
സിപിഐ മന്ത്രിമാർ അടക്കം ആരും ഒന്നും മിണ്ടാതിരുന്ന സാഹചര്യത്തിൽ കൂടുതൽ ചർച്ചയിലേക്ക് കടക്കും മുമ്പു മുഖ്യമന്ത്രി അടുത്ത അജൻഡയിലേക്ക് കടക്കുകയായിരുന്നു.
മന്ത്രിസഭായോഗത്തിനു ശേഷം കെ.ബി. ഗണേഷ് കുമാർ മുഖ്യമന്ത്രിയെ നേരിൽകണ്ട് തന്റെ ഭാഗം വിശദീകരിച്ചു. കുടുംബ പ്രശ്നങ്ങളായിരുന്നുവെന്നും എല്ലാം അവസാനിപ്പിച്ചുവെന്നുമായിരുന്നു വിശദീകരണമെന്നാണ് സൂചന.
ഇന്നലത്തെ മന്ത്രിസഭയിൽ എല്ലാ അജൻഡകളും പരിഗണിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീണ്ടും മന്ത്രിസഭായോഗം ചേരാൻ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ അജൻഡകളും വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭയിൽ തീർപ്പാക്കും.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഈ വിഷയത്തിൽ ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ് നാണം കെട്ടതെന്നും അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി മുഖ്യമന്ത്രി ഉയർത്തിക്കാട്ടരുതെന്നും സതീശൻ പറഞ്ഞു.
ഭാര്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ കേസെടുക്കണം. ഗണേഷിന്റെ രാജി ചോദിച്ചു വാങ്ങണം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരോപണം ഉയർന്നപ്പോൾ ഗണേഷ് കുമാറിന്റെ രാജി പിണറായി ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.
ഇപ്പോൾ ജനങ്ങൾക്ക് മുൻപിൽ മുഖ്യമന്ത്രിയും സിപിഎമ്മും തുറന്ന് കാട്ടപ്പെട്ടു. കോൺഗ്രസിന്റെ പ്രവൃത്തിയും വാക്കും ഒന്നാണ്. ഗണേഷ് കുമാറിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ. മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്റെ ഫോട്ടാകൾ കൈയിലുണ്ടെന്നും ബിന്ദു പറഞ്ഞു.
ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ് കുമാർ പറഞ്ഞതു കേട്ടിട്ടാണ് താൻ എല്ലാം തുറന്ന് പറയുന്നെതെന്നും ബിന്ദു ഒരു വാർത്താ ചാനലിനോടു വ്യക്തമാക്കി.
"മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്.'-ബിന്ദു പറഞ്ഞു.
വാളകത്തെ വീട്ടീൽ വച്ച് വളരെ മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. ബിജെപി കൗൺസിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.
പോലീസിനെ വിളിച്ചതിന് പിന്നാലെ മന്ത്രിക്കൊപ്പം കണ്ട ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ മന്ത്രി മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പോലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.
ആ ദിവസം സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്.
സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ പറ്റുന്നതും അന്തസുള്ളതുമായ ആനുകൂല്യങ്ങള്‍ വേണം പ്രഖ്യാപിക്കാനെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇവിടെ കെഎസ്ആര്‍ടിസി രക്ഷപ്പെട്ടു വരികയാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിത്. അവര്‍ കഷ്ടപ്പെട്ട് രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കെഎസ്ആര്‍ടിസിയെ തകര്‍ക്കരുതെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണാടകത്തില്‍ നശിപ്പിച്ചു. ഇവിടെ രക്ഷപ്പെട്ടു വരികയാണ്. നാലഞ്ചു മാസമായിട്ട് പച്ചപ്പിടിച്ച് വരികയാണ്. എല്ലാവര്ക്കും സന്തോഷം നല്കുന്ന വാര്‍ത്തയാണ് കെഎസ്ആര്‍ടിസിയുടെ ഉയര്‍ച്ച. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ്. അവരുടെ നല്ല പെരുമാറ്റമാണ്. കഷ്ടപ്പെടുത്തി അത് രക്ഷപ്പെടുത്തി വരികയാണ്.
ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ കഴിയുന്നതും അന്തസുള്ളതുമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണേഷ് കുമാർ ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.
എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ് ഗണേഷ് കുമാര്‍. സ്വന്തം അച്ഛനുമായും സഹോദരിയും ഭാര്യയുമായും പ്രശ്നങ്ങൾ ഉണ്ടാക്കി. രാഷ്ട്രീയത്തിലും പലരെയും ചതിച്ചു. ഉമ്മൻ ചാണ്ടിയെയും അതിൽ ഉള്‍പ്പെടുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
ഇത്രയും ധാർഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. രാഷ്ട്രീയത്തിലെ ചതിയൻ ചന്തുവാണ് ഗണേഷ് കുമാർ. ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് നടത്തിയതെന്നും സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗണേഷിനെന്നും വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തി.
ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം ബോർഡ് തെറ്റുതിരുത്തിയത് സ്വാഗതാർഹമാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിൽ ഓടിനടന്ന് എല്ലാ അംഗങ്ങൾക്കും കൈ കൊടുത്തു കുശലാന്വേഷണം നടത്തിയാണ് മന്ത്രിമാരായ വി. അബ്ദുറഹ്മാനും കെ.ബി. ഗണേഷ് കുമാറും 15-ാം കേരള നിയമസഭയോടു വിടപറഞ്ഞത്. നടൻകൂടിയായ എം. മുകേഷാകട്ടെ നിയമസഭയിൽ വൈകിയെത്തി എല്ലാവർക്കും കൈകൊടുത്തും ടാറ്റാ പറഞ്ഞും മടങ്ങി.
15-ാം കേരള നിയമസഭയിൽ അംഗങ്ങളെല്ലാം ഇന്നലെ ഒരു വിടപറയൽ മൂഡിലായിരുന്നു. എല്ലാവരും പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്തും വിടപറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകുമെന്ന് ഉറപ്പുള്ളവർ മത്സരഗോദയിൽ കാണാമെന്നു പറഞ്ഞു പിരിഞ്ഞു.
സാധാരണ അവസാന ദിവസം ഗ്രൂപ്പു ഫോട്ടോ പതിവുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ പുതുയുഗ യാത്രയിലായതിനാൽ ഇന്നലെ ഇതുണ്ടായില്ല. 15-ാം കേരള നിയമസഭയിലെ അംഗങ്ങളെല്ലാം ചേർന്ന് 2024 ജൂണിലെ സെഷനിൽ ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു.
പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഷാഫി പറന്പിലും കെ. രാധാകൃഷ്ണനും എംപിമാരായിരുന്നു. ഇവർകൂടി ഉൾപ്പെട്ട ഗ്രൂപ്പ് ഫോട്ടോയാണ് അന്ന് എടുത്തത്. പിന്നീട് സഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ(പാലക്കാട്), യു.ആർ. പ്രദീപ് (ചേലക്കര), ആര്യാടൻ ഷൗക്കത്ത് (നിലന്പൂർ) എന്നിവരുടെ ഫോട്ടോ 15-ാം കേരള നിയമസഭയുടെ ഗ്രൂപ്പ് ഫോട്ടോയിൽ ഉൾപ്പെട്ടിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലെ അവസാന പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ ഇന്നലെ മുതിർന്ന അംഗം കെ. ബാബുവായിരുന്നു പ്രതിപക്ഷ നേതൃനിരയെ നയിച്ചത്. ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന് അറിയിച്ച കെ.ബാബുവിനു നിയമസഭയിൽനിന്നു ലഭിച്ചത് വീരോചിത വിടവാങ്ങൽ. മൂന്നു പതിറ്റാണ്ടോളം നിയമസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചു.
Kerala
ആലപ്പുഴ: പാതിരാമണൽ ടൂറിസം വികസനം ആലപ്പുഴയുടെ മുഖഛായ മാറ്റുമെന്ന് മന്ത്രി ഗണേഷ്കുമാർ. പാതിരാമണൽ ദ്വീപിൽ നടപ്പാക്കുന്ന കുട്ടനാട് സഫാരി, ആംഫി തിയേറ്റർ, സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം പാതിരാമണൽ ദ്വീപിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ടൂറിസത്തിൽ അപാരസാധ്യതകൾ ഒളിഞ്ഞു കിടക്കുന്ന ദ്വീപാണ് പാതിരാമണൽ. മുഹമ്മ പഞ്ചായത്തിന് വലിയൊരു വരുമാന മാർഗമാണ് ദ്വീപിലെ ടൂറിസം വികസനം കൊണ്ടുവരുക.
മുൻപൊരിക്കൽ താനും ഭാര്യയും പാതിരാമണലിൽ ഊഞ്ഞാലിൽ ആടുന്ന വീഡിയോ കേരളമൊട്ടാകെ വലിയ വാർത്തയായി. ടൂറിസം രംഗത്ത് പാതിരാമണലിനുള്ള സാധ്യതയാണ് അത് അടയാളപ്പെടുത്തിയത്.
അന്നുമുതൽ മനസിൽ ചേക്കേറിയതാണ് ദ്വീപിന്റെ വികസനം. ഇപ്പോൾ അതിനൊരു അവസരം കിട്ടി. ആരെല്ലാം അകന്ന് നിന്നാലും ദ്വീപിലേക്ക് കേരളത്തിന്റെ എല്ലാ മേഖലകളിൽ നിന്നു ആളെ കൊണ്ടുവരും. കെഎസ്ആർടിസിയുടെ ടൂറിസം സർവീസുകളുമായി ബന്ധപ്പെടുത്തി ദ്വീപിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കും.
അതിനുള്ള പദ്ധതികളാണ് ദ്വീപിൽ നടപ്പാക്കുന്നത്. ഈ വികസന പദ്ധതി കണ്ണിലെ കൃഷ്ണ മണി പോലെ കാത്തുസൂക്ഷിക്കണ്ട ചുമതല നാട്ടുകാർക്കാണ്. ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കണം. ആരെങ്കിലും എതിർക്കാൻ വന്നാൽ നാട്ടുകാർ എതിർക്കണമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി വനിതാ പിങ്ക് ബസുകൾ ഉൾപ്പെടെ 650 ബസുകൾ വാങ്ങുന്നതിന് ധാരണാപത്രമായി. എല്ലാ ഡിപ്പോകളിലും രണ്ട് ബസുകൾ വീതം നൽകും. എസി ഓർഡിനറി ബസുകൾ സർവീസ് തുടങ്ങുന്നതിനും തീരുമാനമുണ്ട്. എല്ലാ സോളാർ ബോട്ടുകളും എസി ആക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സോളാർ കേസിൽ ചാണ്ടി ഉമ്മൻ ചില സത്യങ്ങൾ വിളിച്ചു പറഞ്ഞുവെന്നും സംഭവിച്ചതെല്ലാം മലയാളിക്ക് അറിയാമെന്നും ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.
തന്റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന് ഗണേഷ് കുമാർ പറയുന്നു. നമ്മളെല്ലാം മനുഷ്യരാണെന്ന കാര്യം ഗണേഷ് ഓർക്കണമായിരുന്നു. എല്ലാം അവഹേളനങ്ങളും സഹിച്ചാണ് ഗണേഷ് കുമാറിന് വേണ്ടി ഉമ്മൻ ചാണ്ടി ഇടപെട്ടത്.
മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ട്. മരണപ്പെട്ട ഒരു വ്യക്തിയെ കുറിച്ചുള്ള പരാമർശം ദൗർഭാഗ്യകരം. ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ അതിനുള്ള ആർജവം ഗണേഷ് കുമാർ കാണിക്കണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
അതേസമയം, ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തുവെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎൽഎ. ഗണേഷ് കുമാർ മനഃസാക്ഷിയോട് ചോദിക്കട്ടെയെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സോളാർ കേസ് സമയത്ത് എങ്ങനെയാണ് ഗണേഷ് കുമാർ പ്രതികരിച്ചതെന്ന് എല്ലാവർക്കും അറിയാം. മരിച്ചുപോയ പിതാവിനെ കൂടുതൽ വിവാദത്തിലേക്ക് കൊണ്ടു പോകാൻ താൻ ആഗ്രഹിക്കുന്നില്ല. ഗണേഷിന് തന്റെ പിതാവ് ചെയ്തു കൊടുത്ത കാര്യങ്ങൾ എന്തൊക്കെ എന്ന് തനിക്കും സമൂഹത്തിനും അറിയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ആർ. ബാലകൃഷ്ണപിള്ള ജയിലിൽ കിടന്ന സമയത്ത് ഗണേഷിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് തങ്ങളുടെ കുടുംബത്തിന് ഉണ്ടായിരുന്നത്. അത്തരം ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിച്ചതെന്നാണ് താൻ പറഞ്ഞത്. പ്രകോപനം ഉണ്ടാക്കുന്ന ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയാണ് തന്നെ ചതിച്ചതെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
ഒരു കുടുംബ വഴക്കിന് മന്ത്രിയെ രാജിവപ്പിച്ചുവെന്നും ഗണേഷ് പറഞ്ഞു. തന്റെ രണ്ടു മക്കളെയും വേർപിരിച്ചത് ഉമ്മൻചാണ്ടിയാണ്. കാര്യങ്ങൾ പറയുമ്പോൾ അന്തസ് വേണം. ഒരു കേസ് കൊട്ടാരക്കര കോടതിയിൽ കിടപ്പുണ്ട്. ഒരാൾ പോലും അതിൽ ഹാജരാവുന്നില്ല.
കൊടികുന്നിൽ സുരേഷിന് ഇതറിയാം. ഒരു ചതിയൻ ആണെങ്കിൽ കസേരയിൽ ഇരിക്കില്ലായിരുന്നു. അതിനുശേഷവും താൻ തെരഞ്ഞെടുപ്പ് ജയിച്ചു. പറയാൻ ഇറങ്ങിയാൽ കൂടി പോകും. ചാണ്ടി ഉമ്മൻ നിർത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. പത്തനാപുരത്ത് വികസനമുണ്ട് പുതുപ്പള്ളിയിൽ എന്താണുള്ളത്.
തലയിൽ തുണിയിട്ട് ഇന്നുവരെ വോട്ട് പിടിക്കാൻ പോയിട്ടില്ല. ആരോടും ജാതിയും മതവും ചോദിച്ചിട്ടില്ല. താൻ പത്തനാപുരത്ത് ജയിക്കുമോ എന്ന് നാട്ടുകാരോട് ചോദിക്കണം.
താൻ ഉമ്മൻചാണ്ടിയെ ചതിച്ചുവെന്ന് ഉമ്മൻചാണ്ടിപോലും പറഞ്ഞിട്ടില്ല. എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെങ്കിൽ അത് പറയാം. വായിൽ വിരൽ ഇട്ടാൽ കടിക്കും. മേലിൽ ഇത് പറയരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാർ. ജാതി ചോദിക്കുകയും പറയുകയും ചെയ്യരുതെന്ന് പറഞ്ഞ ഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്.
ആ കസേരയുടെ മഹത്വം മനസിലാക്കണമെന്നും ഗണേഷ്കുമാർ പറഞ്ഞു. ലോകത്ത് ആരെയും തിരുത്താനാകില്ല. സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം. അവനവനാണ് വകതിരിവ് കാണിക്കേണ്ടത്.
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി വിളിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.
Kerala
കൊല്ലം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയ വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുള്‍ അസീസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന വേദിയിൽവച്ചാണ് അദ്ദേഹം ഗണേഷ് കുമാറിനെ പുകഴ്ത്തിയത്.
ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരമാണെന്നും വോട്ട് ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തുടർന്ന് ഡിസിസി അസീസിനോട് വിശദീകരണം തേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പതിവാതിലില്‍ നില്‍ക്കെ എല്‍ഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പ്രസംഗം ചര്‍ച്ചയായിരുന്നു.
Kerala
കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്. ഗണേഷ്കുമാറിനെ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കണമെന്ന് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ അസീസ് പറഞ്ഞു.
ഗണേഷ് കുമാറിനെ വേദിയിൽ ഇരുത്തിയായിരുന്നു അബ്ദുൾ അസീസിന്റെ പ്രസംഗം. ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണെന്നും കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുൾ അസീസ് പ്രസംഗത്തിൽ പറഞ്ഞു.
വെട്ടിക്കവലയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം.
Kerala
കൊട്ടാരക്കര: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി. ഗണേഷ്കുമാർ രംഗത്ത്. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.
സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ സുകുമാരന്‍ നായര്‍ ഈ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനന്ദിക്കുന്നു. അതിൽ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക. അദ്ദേഹത്തിന്റെ കൈകളിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല.
മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഒരു കുടുംബത്തിലെ നാല് നായന്മാര് രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല. എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കാശ് മുടക്കിയാൽ ആർക്കും ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വയ്ക്കാമെന്നും ഗണേഷ് പരിഹസിച്ചു.
Kerala
തിരുവനന്തപുരം: സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം നാലരയ്ക്കാണ് ചർച്ച. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല ബസ് സമരം തുടങ്ങാനിരിക്കെയാണ് നീക്കം.
ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം എട്ടിന് സ്വകാര്യ ബസുകൾ സൂചനാ സമരം നടത്തിയിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും ബസുടമകൾ വ്യക്തമാക്കിയിരുന്നു.